
വാഷിംഗ്ടൺ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയെ നാടുകടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹാരിക്ക് ഭാര്യയുമായി ആവശ്യത്തിന് പ്രശ്‌നങ്ങൾ ഇപ്പോൾ തന്നെയുണ്ടെന്ന് ട്രംപ് പറഞ്ഞു. മുൻ സസെക്‌സ് ഡ്യൂക്കിനെ നാടുകടത്താൻ തനിക്ക് പദ്ധതിയില്ല. ”ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെ വെറുതെ വിടും. ഹാരിക്ക് ഭാര്യയുമായി ആവശ്യത്തിന് പ്രശ്നങ്ങൾ ഉണ്ട്. അവർ ഭയങ്കരിയാണ്” – ട്രംപ് പറഞ്ഞു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് ഹെറിറ്റേജ് ഫൗണ്ടേഷൻ ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അദ്ദേഹത്തിൻ്റെ ഇമിഗ്രേഷൻ സ്റ്റാറ്റസ് അവലോകനം ചെയ്യാനുള്ള സമ്മർദ്ദത്തിലാണ്. വിഷയം ഇപ്പോൾ ജുഡീഷ്യൽ പരിഗണനയിലാണ്. നേരത്തെ, ബൈഡൻ ഭരണകൂടം ഹാരി – മേഗൻ ദമ്പതികൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ട്രംപ് ആരോപിക്കുകയും ഹാരിയെ പലപ്പോഴും കണക്കറ്റ് പരിഹസിക്കുകയും ചെയ്തിരുന്നു.
പാവം ഹാരിയെ മൂക്കുകയറിട്ട് നടത്തുകയാണ് എന്നായിരുന്നു ട്രംപിന്‍റെ പരിഹാസം. 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ സ്ത്രീവിരുദ്ധൻ എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് രാജകുടുംബവും രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.